iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kerala

Kerala Weather Update: ചുട്ടുപൊള്ളി കേരളം; ചൂട് നാല് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ് ജാ​ഗ്രതാ നി‍ർദേശം

കേരളത്തിൽ കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ അറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരിലാണ് (36.2 ഡിഗ്രി സെൽഷ്യസ്). കോട്ടയത്ത് 35.2 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.

മഴയുടെ കുറവും മേഘാവൃതമല്ലാത്ത ആകാശവുമാണ് താപനില ഉയരാൻ പ്രധാന കാരണം. നാളെ വരെ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അന്തരീക്ഷ താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്നു.

പൊതു ജനങ്ങൾക്കുള്ള നിർദേശങ്ങൾ

രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. കയ്യിൽ എപ്പോഴും വെള്ളം കരുതുക. വിറ്റാമിൻ സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും, സംഭാരം, ഒആർഎസ് ലായനി എന്നിവ ധാരാളമായി ഉപയോഗിക്കുക.

പകൽ സമയങ്ങളിൽ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക. ഇവ നിർജ്ജലീകരണത്തിന് കാരണമാകും. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട, തൊപ്പി എന്നിവ നിർബന്ധമായും ഉപയോഗിക്കുക. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

വിദ്യാർഥികൾക്ക് ക്ലാസ് മുറികളിലും പരീക്ഷാ ഹാളുകളിലും കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കുക. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള നേരത്ത് അസംബ്ലികളും വെയിലത്തുള്ള പഠനയാത്രകളും ഒഴിവാക്കുക. അംഗൻവാടികളിലും പ്രത്യേക കരുതൽ വേണം.

നിർമാണ തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. മാധ്യമപ്രവർത്തകർ, പോലീസുകാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർക്ക് വിശ്രമവും കുടിവെള്ളവും ഉറപ്പാക്കണം.

കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള നേരത്ത് നേരിട്ട് വെയിൽ കൊള്ളരുത്. വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്.

ഉച്ചസമയത്ത് പൊതുപരിപാടികൾ പരമാവധി ഒഴിവാക്കുക. പൊതു സമ്മേളനങ്ങൾ നടത്തുന്ന പക്ഷം തണലും കുടിവെള്ളവും ഉറപ്പാക്കുക. ചൂട് കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിന് സാധ്യത കൂടുതലാണ്. സ്ഥാപനങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.