iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

Kanthapuram A.P. Aboobacker: സ്ത്രീ വിരുദ്ധ പരാമർശം; കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ വിശദീകരണത്തിന് കാന്തപുരം

കോഴിക്കോട്: സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിലപാട് വിശദീകരിച്ചേക്കും. കോഴിക്കോട് മീലാദ് സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്കുൾപ്പെടെ മറുപടി നൽകുമെന്നാണ് സൂചന.

ഇന്നലെ തൃശൂരിൽ സമ്മേളനത്തിൽ സംസാരിക്കവേ കാന്തപുരം സ്ത്രീ വിരുദ്ധ പരാമർശ നിലപാട് മയപ്പെടുത്തിയിരുന്നു. ഇന്നലെ തൃശൂരിൽ നടന്ന സമ്മേളനത്തിൽ സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്ലാം അങ്ങനെ പറയുന്നില്ലെന്നുമാണ് കാന്തപുരം പറഞ്ഞത്.

സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയെന്ന് പറയുന്നത് ശരിയല്ലെന്നും പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളുകളും സ്ഥാപിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ കേരളത്തിൽ നടത്തുന്നുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേറെയായി സ്ഥാപനങ്ങൾ തുടങ്ങി.

അനാഥരായ പെൺകുട്ടികളെ സംരക്ഷിക്കുന്നുണ്ടെന്നും ഭക്ഷണവും വസ്ത്രവും മരുന്നും സൌജന്യമായി നൽകുന്നുണ്ടെന്നും കാന്തപുരം തൃശൂരിൽ ജില്ലാ മീലാദ് സമ്മേളനത്തിൽ സംസാരിക്കവേ പറഞ്ഞു. നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെ തുടർന്ന് വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശമെന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങളിലേക്ക് നയിച്ചത്.

അന്യപുരുഷന്മാർക്കിടയിലോ വേദികളിലോ പൊതു സ്ഥലങ്ങളിലോ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരത്തിൻറെ പ്രസ്താവന. സ്ത്രീകൾ പൊതു വേദികളിലും പൊതു സ്ഥലങ്ങളിലും വരുന്നതിനെ പ്രദർശനം എന്ന് വിശേഷിപ്പിക്കുന്നത് കടുത്ത സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയും ആണെന്നാണ് വിമർശനം ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.